Search This Blog

Feb 9, 2013

ബ്രെഹ്ടിന്റെ പ്രണയിനിയായ ഒരു കാശ്മീരിപെണ്‍കുട്ടി



ദേശീയ നാടകോല്‍സവത്തിന്റെ സമാപനദിവസമാണ് ജില്ലാ ബാങ്ക് ഓഡിടോറിയത്തിന്റെ പടവുകളില്‍ വെച്ച് ഇരുപത്തിരണ്ടുകാരിയായ മെലിഞ്ഞു കൊലുന്നനെയുള്ള ഇഫ്ര മുഷ്താഖ് കാക്ക് എന്ന കാശ്മീരി സംവിധായികയെ പരിചയപ്പെടുന്നത്.അരങ്ങിലെയും അണിയറയിലെയും വിളക്കുകളെല്ലാം അണഞ്ഞു.കാണികള്‍ ദോ കോടി കാ ഖേല്‍ എന്ന ബ്രെഹ്ടിയന്‍ കോമെഡിയുടെ ഹാങ്ങ്‌ഓവരുമായി പിരിഞ്ഞു.ഒരാഴ്ച നീണ്ടു നിന്ന നാടകഭ്രാന്തിന്റെ ലഹരിയുമായി അടുത്ത ലാവണം എവിടെ എന്ന നിരാശയുമായി പിരിഞ്ഞിട്ടും എനിക്ക് പോകാന്‍ മനസ്സ് വന്നില്ല.
‘ഭീകരവാദി’കളുടെയും ‘രാജ്യദ്രോഹി’കളുടെയും നാട്ടില്‍ നാടകമോ?’മതമൌലി കവാദി’കളുടെ ഫാക്ടറിയില്‍ നിന്ന് ഒരു മുസ്ലിം പെണ്‍കുട്ടി നാടകവുമായി ലോകം ചുറ്റുകയോ?ഇഫ്ര മുഷ്താഖ് കാക്കിനെയും amateur theatre groupനെയും അറിയണം.ദോ കോടി കാ ഖേല്‍ അവതരിപ്പിക്കാനിടയായ  സാഹചര്യവും.ബെര്‍ടോല്ദ്‌ ബ്രെഹ്ടിനോടുള്ള പ്രണയത്തിന്റെ വീഞ്ഞിന്റെ ലഹരി എത്രത്തോളം ഉണ്ടെന്നും അറിയണം.
ഞാന്‍ വെറുമൊരു ഫ്രീലാന്‍സ് ആണെന്നും അഭിമുഖം തരണമെന്നും പറഞ്ഞപ്പോള്‍ ചിരപരിചിതയായ ഒരു സുഹൃത്തിനെ പോലെ അവള്‍  കൈ തന്നു.
ഞാന്‍:തിയേറ്റര്‍ രംഗത്തേക്ക് വരാനിടയായ സാഹചര്യം എന്തായിരുന്നു?

ഇഫ്ര:കുട്ടിക്കാലത്ത് ഞാന്‍ വളരെ വികൃതിയായ ഒരു പെണ്‍കുട്ടിയായിരുന്നു.വീട്ടില്‍ എന്തെങ്കിലും വേലത്തരങ്ങള്‍ ഒപ്പിച്ചിരുന്ന ഒരു സാധാരണ പെണ്‍കുട്ടി.എന്റെ അച്ഛന്‍(മുഷ്താഖ് കാക്ക്) അന്ന് ഡല്‍ഹിയിലെ ശ്രിറാം സെന്റര്‍ ഫോര്‍ പെര്ഫോര്‍മിംഗ് ആര്‍ത്സിലെ ഡയറക്ടര്‍ ആയിരുന്നു.അച്ഛന്റെ കൈ പിടിച്ചു ഞാന്‍ എന്നും കൂടെയുണ്ടായിരുന്നു.പലതരം മനുഷ്യരെ ഞാന്‍ അന്നെ നിരീക്ഷിക്കാന്‍ തുടങ്ങി.നാടകരംഗത്തും സിനിമാരംഗത്തുമുള്ള പ്രഗല്‍ഭര്‍ അബുവിന്റെ  സുഹൃത്തുക്കള്‍ ആയിരുന്നു.അങ്ങനെയാണ് എനിക്കും സാമ്സ്കാരികരംഗത്ത്‌ ജ്വലിച്ചുയരണം എന്നും സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നും അത് എന്റെ കര്‍ത്തവ്യം ആണ് എന്നും തോന്നിയത്.
ഞാന്‍:നാടകവുമായി ബന്ധപ്പെട്ട ആദ്യത്തെ അനുഭവമെന്താണ്?
ഇഫ്ര:മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ കാശ്മീരിലെ  പ്രാദേശിക ഭാഷയായ ടോഗ്രിയില്‍ ബുയാ കോടി ആയി ഞാന്‍ അഭിനയിച്ചു.നാടകത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയാതെ അധ്യാപകര്‍ പറഞ്ഞു തന്നത് പോലെ ഞാന്‍ ഭംഗിയായി അഭിനയിച്ചു.പിന്നീട് ബി.എ.ക്ക് പൊളിറ്റിക്കല്‍ സയന്‍സും ഫിലോസഫിയും ഐഛികമായി എടുത്തു.ഇന്നും ജമ്മുവില്‍ തിയേറ്ററില്‍ എം.എ.എടുക്കാന്‍ കഴിയില്ല.അവിടെ ഒരു യൂനിവേര്സിടിയിലും നാടകം ഐഛികവിഷയം അല്ല.ഹൈദരാബാദിലെ സെന്‍ട്രല്‍ യൂനിവേര്സിടിയില്‍ നിന്നാണ് ഞാന്‍ പെര്ഫോര്‍മിംഗ് ആര്‍ട്സില്‍ മാസ്റ്റര്‍ ബിരുദം നേടിയത്.അവിടെ ഞാന്‍ മാത്രമായിരുന്നു പെണ്‍കുട്ടിയായി ഉണ്ടായിരുന്നത്.
ഞാന്‍:നാടകത്തെ സാമൂഹ്യപ്രവരത്തനത്തിനുള്ള മാധ്യമമായി കണ്ടെത്തിയത് എങ്ങനെയാണ്?
ഇഫ്ര:നാട്ടില്‍ പന്ത്രണ്ടോളം വര്‍ക്ക്‌ഷോപ്പുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.പതിനഞ്ചോളം നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തു.ഇതെല്ലാം എന്റേതായ രീതിയില്‍ സമൂഹത്തിനു എന്തെങ്കിലും ചെയ്യണം എന്ന് ഉദ്ദേശിച്ചു തന്നെയായിരുന്നു.എന്റെ മാധ്യമം നാടകം ആണ് എന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് തിയേറ്ററില്‍ മാസ്റ്റര്‍ ബിരുദം നേടിയത്.ആദ്യമായി ചെയ്ത നാടകം “സെല്ഫ്സ്ടോരീസ്” ഇരുപത്തൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു തടവുകാരന്റെ ആത്മകഥാഖ്യാനം ആണ്.കാമിനിയെ കവര്ന്നെടുതത്തിന്റെ പ്രതികാരമായി അയാള്‍ സ്വന്തം സുഹൃത്തിനെ കുത്തിക്കൊല്ലുകയായിരുന്നു.കോട്ട്ഭാല്‍വാല്‍ സെന്‍ട്രല്‍ ജയിലില്‍ പോയി അയാളെയും മറ്റു തടവുകാരെയും കണ്ടു സംസാരിച്ചതിനു ശേഷമാണു ആ നാടകം ചെയ്തത്.
ഞാന്‍:മറ്റു നാടകങ്ങള്‍......?
ഇഫ്ര:എന്റെ അബു(അച്ഛന്‍)സംവിധാനം ചെയ്ത ഷാഹിദ്‌ അന്‍വറിന്റെ ഉര്‍ദു നാടകമായ ഘൈര്‍ സരൂരി ലോഗിന് വെളിച്ചം സന്നിവേശിപ്പിച്ചത് ഞാനാണ്.നന്ടികര്‍ നാഷണല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ആണത്.ദി മുസിയം ഓഫ് ലോസ്റ്റ്‌ പിസെസ്‌ ആന്‍ഡ്‌ റിഫ്ലെക്ഷനിലും ഞാന്‍ അഭിനയിച്ചു.
ഞാന്‍:ഒരുപാട് നാടകപ്രസ്ഥാനങ്ങളില്‍ നിന്ന് എന്തുകൊണ്ടാണ് ബെര്‍ടോള്‍ഡ സ്കൂളിനോട് മാത്രം പ്രണയം തോന്നിയത്?
ഇഫ്ര:എനിക്ക് യഥാര്‍ത്ഥത്തില്‍ നാടകത്തോടാണ് പ്രണയം.അതില്‍ ബെര്‍ടോള്‍ഡ്‌ .സ്കൂളിനോട് കൂടുതല്‍ പ്രണയം ആണ്.അന്യവല്‍ക്കരണവും അസംബന്ധവും തന്നെ കാരണം.കൂടുതല്‍ അസംബന്ധം ഏതോ അത് കൂടുതല്‍ യഥാര്‍ത്ഥം ആയിരിക്കും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.ഞങ്ങളുടെ നാടകം ശ്രദ്ധിച്ചില്ലേ?നാടകം തുടങ്ങുമ്പോള്‍ തന്നെ അരങ്ങില്‍ തൂക്കിയിട്ടിരുന്ന ഒരു കൊലക്കയര്‍ കാണുമ്പോള്‍ എന്തോ ഗൌരവതരമായി സംഭവിക്കാന്‍ പോകുന്നു എന്ന പ്രതീതിയാണല്ലോ ഉണ്ടാവുക.എന്നാല്‍ മകളെ പ്രണയിക്കുകയും വിവാഹം ചെയ്യുകയും ചെയ്തതിന്റെ പ്രതികാരമായി നരഹരി പോഡാര്‍ എന്ന യാചകരുടെ നേതാവും ഗുണ്ടയും അഭിലഷിക്കുന്ന ഭയാനക് സിംഗിന്റെ കൊലക്കയര്‍ ആണ് എന്ന് അറിയുമ്പോള്‍ കാണികള്‍ ചിരിച്ചു പോകും.ഇതാണ് ഗൌരവത്തിനും ലാഘവത്തിനും ഇടയിലെ അസംബന്ധം.ഇതെ അസംബന്ധത്തിന് ഇടയിലൂടെയാണ് നമ്മുടെ സാമൂഹികരാഷ്ട്രീയ ജീവിതം കടന്നു പോകുന്നത്.
ഞാന്‍:ബ്രെഹ്ടിന്റെ ത്രീ പെന്നി ഓപ്പെറ എന്ന നാടകം ആണല്ലോ ഇഫ്ര, ദോ കോടി കാ ഖേല്‍ ആയി രൂപാന്തര്‍പ്പെടുത്തിയത്.ഇന്ത്യന്‍ സാമൂഹികാവസ്ഥയോട് സംയോജിപ്പിക്കനായി എന്തെങ്കിലും മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടുണ്ടോ?
ഇഫ്ര:ഞാന്‍ പരിചയിച്ച എല്ലാ സാമൂഹികാവസ്ഥയും വര്‍ഗങ്ങളും ഏറെക്കുറെ ഒരേപോലെയാണ്.ഞാന്‍ നേരത്തെ പറഞ്ഞല്ലോ, വര്‍ഗത്തില്‍ എനിക്ക് വിശ്വാസം ഇല്ലെന്നു.ചോദ്യങ്ങള്‍ വര്‍ഗസിദ്ധാന്തന്തത്തിലേക്ക് തന്നെ വഴി തിരിയുന്നു അല്ലെ?(ചിരിക്കുന്നു)ലോകത്തെല്ലായിടത്തുമുള്ള മനുഷ്യന്റെ പ്രശ്നങ്ങള്‍ ഒന്ന് തന്നെയാണ്.ഭക്ഷണം,പാര്‍പ്പിടം,പ്രണയം,രതി.....എലൈറ്റ്  ക്ലാസ് ആയാലും ഡൌണ്‍ട്രോടെന്‍ ആയാലും മധ്യവര്‍ഗം ആയാലും വിശ്വസ്ഥരും വനചകരും ഒക്കെയുണ്ടാകും.മാത്രമല്ല ഞാന്‍ നിങ്ങളോട് ഇപ്പോള്‍ പെരുമാറുന്നത് പോലെ അല്ലല്ലോ എന്റെ വീട്ടിലെത്തിയാല്‍ അബുവിനോടും അമ്മിയോടും പെരുമാറുക.നിങ്ങള്‍ പോയതിനു ശേഷം എന്റെ അടുത്തിരിക്കുന്ന മോഹിതിനോടും(മോഹിത്‌ ആണ് ഇഫ്രായുടെ അസിസ്റ്റന്റ്‌ ഡയറക്ടര്‍)
ഞാന്‍:ഇഫ്രായുടെ നാടകം ദെശീയതയും രാജ്യസ്നേഹവും സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല.ദേശീയതയ്ക്കും ദേശവിരുധതയ്ക്കും ഇടയില്‍ എവിടെയോ അത് പൊങ്ങിക്കിടക്കുന്നു.അത് എന്ത് കൊണ്ടാണ് എന്ന് പറയാമോ?
ഇഫ്ര:ഇന്ത്യയുടെ ഏറ്റവും ഭീകരമായ ശാപം അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവുമാണ്.ഞങ്ങളുടെ നാടകത്തില്‍ അത് ശ്രദ്ധിച്ചില്ലേ?തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ഭയാനക് സിംഗ്  പോലീസുകാരന് കൈക്കൂലി നല്‍കി കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടു വലിയ നേതാവായി മാറുന്നു.ഇന്ത്യയില്‍ നിയമം സാമ്കെതികാര്‍ത്ഥത്തില്‍ മാത്രം നിയമം ആണ്.വലിയവനും വലിയവന്‍ എന്ന് നടിക്കുന്നവനും അത് ബാധകം അല്ലല്ലോ.ഒരു പോലീസുകാരന് കൊലക്കയറില്‍ നിന്ന് ആരെയും രക്ഷപ്പെടുത്താന്‍ കഴിയില്ല.നാടകത്തില്‍ പോലീസുകാരന്‍ ഒരു വ്യവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്.അല്ലാതെ കേവലാര്‍ഥത്തിലുള്ള പോലീസുകാരന്‍ ആയിട്ടല്ല.
എന്റെ അഭിപ്രായത്തില്‍ ദേശീയത സംകുചിതമായ ഒരു വികാരമാണ്.മനുഷ്യനും അവന്റെ വിക്ഷുബ്ധതകളും തന്നെയായിരിക്കണം കേന്ദ്രപ്രമേയം.
ഞാന്‍ ദേശീയ വിരുധയൊന്നുമല്ല,എന്റെ നാടകം ദേശവിരുധവുമല്ല. ദേശീ  യപതകയോ ദേശീയചിഹ്നമോ നാടകത്തില്‍ ഉപയോഗിക്കാത്തത് കൊണ്ടാനോ അങ്ങനെ തോന്നിയത്.പലനിറങ്ങളിലുള്ള തോരണങ്ങളാണ് ഞാനുപയോഗിച്ചത്.അതില്‍ നിന്ന് എന്റെ രാഷ്ട്രീയം നിങ്ങള്ക്ക് വായിച്ചെടുക്കാന്‍ കഴിയും.
ഞാന്‍:നാടകാന്ത്യത്തില്‍ കഥാപാത്രങ്ങള്‍ ചുവന്ന തൂവാലകള്‍ കാണികള്‍ക്ക് നേരെ വീശുന്നത് കണ്ടു.ഇഫ്ര കമ്മ്യൂണിസ്റ്റ്‌ ആണോ?
ഇഫ്ര:ഹ,ഹ,ഹ....ചുവന്നത് കമ്മ്യൂണിസം,ചുവന്ന തൂവാല സി.പി.ഐ.(എം)കൊടി എന്നര്‍ഥമുണ്ടോ?ഞാന്‍ പറഞ്ഞല്ലോ ,ഞാന്‍ നിറങ്ങള്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ,അത് ഏതെന്കിലും കക്ഷിരാഷ്ട്രീയപാര്‍ട്ടിയെ പ്രതിനിധാനം ചെയ്യാനല്ല.ബുദ്ധിജീവികള്‍ എന്തിനെയും ഏതെന്കിലും പ്രസ്ഥാനത്തിലോ കളത്തിലോ ഒതുക്കാന്‍ ശ്രമിക്കും(ചിരിക്കുന്നു).ഞാന്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് രാജ്യത്തെ യുവതയെ ആണ്.അവരിലാണ് നമുക്ക് ഏറെ പ്രതീക്ഷിക്കാനുള്ളത്.കടല്ക്കിഴവന്മാരെക്കൊന്ടെന്തു കാര്യം(ചിരിക്കുന്നു)
ഞാന്‍:ഇഫ്ര ബുധിജീവിയല്ല,കമ്മ്യൂണിസ്റ്റ്‌ അല്ല,പിന്നെന്താണ്?
ഇഫ്ര:ഞാന്‍ പറഞ്ഞല്ലോ,ഏതെന്കിലും വര്‍ഗത്തിലോ ക്ലാസ്സിലോ ജാതിയിലോ എനിക്ക് വിശ്വാസമില്ല.ഏതു ജാതിയോ മതമോ ആകട്ടെ,മനുഷ്യന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ സമാനമാണ്.
ഞാന്‍:നാടകത്തിലേക്ക് തിരിയെ വരാം.അടുത്ത പ്രൊജക്റ്റ്‌ എന്താണ്?
ഇഫ്ര:കാശ്മീരില്‍ അനേകം വിധവകളുണ്ട്.സൈന്യം കൊന്നൊടുക്കിയതോ ഭീകരവാദിസംശയത്താല്‍ അറസ്റ്റ് ചെയ്തു കൊണ്ട് പോയതോ ആയ ഭര്‍ത്താക്കന്മാരുടെ ഭാര്യമാര്‍.അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ട്.

ഞാന്‍:നോസം കൊളാഡോ  എന്ന സ്പാനിഷ് സംവിധായിക ഒരു ഡോകുമെന്ററി ചെയ്തിട്ടുണ്ട്.ഇന്ത്യ,നേപ്പാള്‍,അഫ്ഘാനിസ്ഥാന്‍ എന്നീ മൂന്നാം ലോകരാജ്യങ്ങളിലെ വിധവകളെക്കുറിച്ചു.ഇഫ്ര അത് കണ്ടുവോ?
ഇഫ്ര:ഞാന്‍ അത് കണ്ടിട്ടില്ല.അതിന്റെ കോപ്പി ഉണ്ടെങ്കില്‍ മെയില്‍ ചെയ്യൂ.എന്റെ പ്രൊജെക്ടിനു അത് ഉപകാരപ്പെടും.കാശ്മീരില്‍ നിന്നുള്ള നാടകം മിക്കവരും പ്രതീക്ഷിച്ചത് അവിടത്തെ പ്രകൃതിഭംഗി,കാലാവസ്ഥ എന്നിവ  പ്രദര്‍ശിപ്പിക്കുന്നതായിരിക്കുമെന്നാണ്.നേരത്തെ പറഞ്ഞ ദേശീയതയ്ക്കും ഇത്രയേ സ്ഥാനമുള്ളൂ.മനുഷ്യന്റെ അടിയന്തിര പ്രശ്നങ്ങളാണ് നാടകങ്ങളിലൂടെ ഇതള്‍ വിരിയേണ്ടത്.ചിലര്‍ എന്നെ നിരുല്സാഹപ്പെടുത്തുന്നുണ്ട്,ഈ പ്രൊജക്റ്റ്‌ ചെയ്യേണ്ട എന്ന്.മിലിടന്സും സൈന്യവും എന്നെ നിരീക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന്.
ഞാന്‍:അരുന്ധതിറോയ്‌ കാശ്മീരില്‍ താമസിച്ചു കണ്ടെത്തിയത്,ജനസംഖ്യയേക്കാള്‍ അവിടെ സൈന്യം ആണെന്നാണ്‌.അവരുടെ പീഡനം അസഹനീയം ആണെന്നും.ഇഫ്രായ്ക്ക് എന്താണ് തോന്നുന്നത്?
ഇഫ്ര:ജമ്മുകാശ്മീരിലെ വിദൂരഗ്രാമങ്ങളില്‍ അരുന്ധതിറോയ്‌ പറഞ്ഞത് പോലെ ആയിരിക്കണം കാര്യങ്ങള്‍.ഞാന്‍ നഗരവാസിയാണ്.എല്ലാ തരമ് അഭിപ്രായസ്വാതന്ത്ര്യങ്ങളും അനുഭവിച്ചു തന്നെയാണ് എന്റെ ബാല്യകൌമാരയൌവനങ്ങള്‍.അരുന്ധതിറോയ്‌ പറയുന്ന ഓരോ സെന്റെ  ന്സും കന്ട്രോവേര്ഷ്യല്‍ ആണ്.ഐ ലവ് ഹേര്‍.....
ഞാന്‍:മി ടൂ,,,,ഇത്ര ധൈര്യശാലിയായ ഒരു ആക്ടിവിസ്റ്റ്‌ വേറെ ഇല്ല.ഇഫ്രായുടെ നാടകങ്ങള്‍ ഇത്തരം ആക്ടിവിസ്ടുകളോടൊപ്പം ചേര്‍ത്ത് വെച്ച് കൂടെ?
ഇഫ്ര:അരുന്ധതി,മേധാ പട്കര്‍,ഇറോം ശര്‍മിള എന്നിവരെ പോലെ ഞാന്‍ വളര്‍ന്നോ എന്ന് സംശയമാണ്.അങ്ങനെ തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ഞാനതിനു ശ്രമിക്കും.
 അമ്മയായ ഷാഹീന്‍ തന്നെ കാത്തിരിക്കുന്നുണ്ടാകും,പരിചയപ്പെട്ടതിലും സംസാരിച്ചതിലും സന്തോഷമുണ്ട്,കണ്ണൂരില്‍ ഇനി വരികയാണെങ്കില്‍ കാണാം എന്ന സൌഹൃദ മര്യാദയുമായി ഇഫ്രായും മോഹിതും പടിയിറങ്ങിയപ്പോള്‍ ഞാന്‍ നഗരവെളിച്ചത്തിലെക്കിറങ്ങി.



3 comments:

  1. വലിയ പരിചയമോ ഹരമോ ഇല്ലാത്ത മേഖല
    അതുകൊണ്ട് ലേഖനം ആഴത്തിലൊരു ഇംപ്രഷന്‍ ഉണ്ടാക്കുന്നില്ല എന്നില്‍. എന്നാലും അറിവിലേയ്ക്കായി വായിച്ചു

    ReplyDelete
  2. വളരെ നല്ല പരിചയപ്പെടുത്തല്‍.

    ReplyDelete
  3. ഇഫ്ര മുഷ്താക്ക് കാക്കിനെ യാദൃചികമായാണ് പരിചയപ്പെട്ടത്.വളരെ സാധാരണമായി തുടങ്ങിയ സംസാരം ഒരു ഇന്റെര്‍വ്യൂവിന്റെ ഗൌരവത്തിലെതിയത് പിന്നീടാണ്.എനിക്കും നാടകസാഹിത്യത്തില്‍ വലിയ പിടിപാടോ പാരമ്പര്യമോ ഇല്ല.സ്കൂള്‍ നാടകത്തില്‍ പങ്കെടുക്കുകയും പിന്നീട് അധ്യാപകനായപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള നാടകങ്ങള്‍ എഴുതേണ്ടി വരികയും ചെയ്തിട്ടുണ്ട്.ചില സംവിധാനശ്രമങ്ങളും.അതിനപ്പുറം ആഴത്തിലുള്ള നാടകപഠനം ഒന്നും നടത്തിയിട്ടില്ല.ഇഫ്രായോടു സംസാരിച്ചു വന്നപ്പോള്‍ ഒരു അഭിമുഖത്തിന്റെ സാധ്യതകള്‍ തെളിഞ്ഞു വന്നു എന്ന് മാത്രം.ആഴത്തിലുള്ള സംസാരവും നടന്നു എന്ന് അവകാശപ്പെടുന്നില്ല.അവരും നടകപ്രവര്‍ത്തനം തുടങ്ങിയിട്ടേയുള്ളൂ.പക്ഷെ നാടകം പ്രാണനും പ്രാണവായുവുമായി കൊണ്ട് നടക്കുന്നവളാണ്.ഇഫ്രായെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്.അഭിപ്രായങ്ങള്‍ക്ക് നന്ദി......

    ReplyDelete